ശനിയാഴ്‌ച, ജനുവരി 28, 2012

ഒരു യാത്രാകുറിപ്പ്

മധുരിക്കുന്ന ഒരു യാത്രയുടെ ഓര്‍മ്മയിലൂടെ........

                         ഞാന്‍ ആനന്ദ് . കോട്ടുകാല്‍ വി ഹെച് എസ് എസ് സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു . ജന്മനാ തന്നെ എനിക്ക് നടക്കാന്‍ കഴിയില്ലായിരുന്നു . അമ്മയുടെ വയറ്റിലായിരുന്നപ്പോള്‍ തന്നെ എന്റെ കാലിന്റെ പ്രശ്നം തിരിച്ചറിഞ്ഞിരുന്നു എന്ന് അമ്മ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു . ഇപ്പോള്‍ തന്നെ ഏഴ് പ്രാവശ്യം operation നടത്തിക്കഴിഞ്ഞു . ഇങ്ങനെ നടത്തിയതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ അല്പദൂരം നടക്കാന്‍ കഴിയുന്നത് . എന്റെ ചികിത്സാ ചിലവിനു വേണ്ടിത്തന്നെ കൂലിപ്പണിക്കാരനായ എന്റെ അച്ഛന്‍ സ്വന്തം സമ്പാദ്യം മുഴുവന്‍ ചിലവാക്കിയിട്ടുണ്ട് . പലരോടും കടം വാങ്ങിയിട്ടുമുണ്ട് ...



                          പക്ഷെ കാലിന്റെ ഈ വിഷമമൊക്കെ സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ മറക്കും . ഈ വര്‍ഷം ബി ആര്‍ സി സംഘടിപ്പിച്ച സഹവാസ ക്യാമ്പിലും ലോക വികലാംഗ ദിനാചരനങ്ങളിലും എല്ലാം ഞാന്‍ പങ്കെടുത്തു . കൂട്ടുകാരെല്ലാം കളിക്കുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം ഞാന്‍ നോക്കിയിരിക്കും . ഈ പ്രവര്‍ത്തനങ്ങളിലെ ആവേശമാണ് വിനോദ യാത്രയില്‍ പങ്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് . തിരുവനന്തപുരത്തെയ്ക്കായിരുന്നു യാത്ര.... പല പ്രാവശ്യം ആശുപത്രിയിലെയ്ക്കുള്ള വഴിയില്‍ തിരുവനന്തപുരം നഗരം ഞാന്‍ കണ്ടിട്ടുണ്ട് . വിനോദയാത്രയ്ക്ക് പോകുന്ന കാര്യം ജിസ ടീച്ചര്‍ പറഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞു " എന്നെയും കൂടി കൊണ്ട് പോകണേ എന്ന് ..." വീട്ടില്‍ അനുവാദം വാങ്ങിയാല്‍ ശ്രമിക്കാമെന്ന ജിസ ടീച്ചറിന്റെ വാക്കുകള്‍ ഞാന്‍ സന്തോഷത്തോടെയാണ് കേട്ടത് . എന്റെ കരച്ചിലിനും അപേക്ഷയ്ക്കും മുമ്പില്‍ അമ്മയും കീഴടങ്ങി .
                          അങ്ങനെ ആ ദിവസം വന്നു .........
                   രാവിലെ ഒരു മാമന്‍ ഓട്ടോയില്‍ എന്നെ ബി ആര്‍ സി യില്‍ എത്തിച്ചു . എന്നെപ്പോലെ ചില പ്രശ്നങ്ങളുള്ള കുറെ കൂട്ടുകാര്‍ അവിടെയെത്തിയിട്ടുണ്ടായിരുന്നു . ഞങ്ങളെല്ലാം ബസ്സില്‍ കയറി . യാത്ര തിരിച്ചു . ആദ്യം പോയത് പാലസ് മ്യുസിയത്തിലെയ്ക്കായിരുന്നു .
 കുതിര മാളിക എന്നറിയപ്പെടുന്ന ആ പഴയ കൊട്ടാരം ഞാന്‍ ചെരിപ്പൂരാതെ നടന്നു കണ്ടു . രണ്ടു മൂന്നു മുറികള്‍ പിന്നിട്ടപ്പോഴേക്കും എന്റെ കാലു വേദനിച്ചു തുടങ്ങി . അധ്യാപകരുടെ സഹായത്തോടെ തിരിച്ചിറങ്ങി കൊട്ടാരത്തിനു പുറത്ത് മറ്റുള്ളവര്‍ക്കായി കാത്തിരുന്നു . അരുണ്‍ എന്ന് പേരുള്ള ഒരു കുഞ്ഞനിയന് ഒരു കാലിന്റെ പകുതി ഭാഗമേയുള്ളൂ .... അവന്‍ ആ കാലില്‍ കാലിപ്പര്‍ ഘടിപ്പിച്ചു മറ്റുള്ളവരുടെ കൂടെ കൂടി .
                      എല്ലാവരും പുറത്തിറങ്ങി . കൊട്ടാരത്തിന്റെ മച്ചിലുള്ള കൊത്ത് പണികളും നിരത്തി വച്ച കുതിരകളും തറയുടെ മിനു മിനുപ്പും എന്നെ അത്ഭുതപ്പെടുത്തി . നവരാത്രി ദിവസങ്ങളില്‍ സംഗീതാര്‍ച്ചന നടത്തുന്ന സ്ഥലവും ഞങ്ങള്‍ കണ്ടു . ബസ് കിടക്കുന്ന സ്ഥലത്തേയ്ക്ക് അല്പദൂരം നടക്കണമായിരുന്നു . അവിടെയെത്താന്‍ ടീച്ചര്‍ എനിക്കും അരുണിനും ഒരു ഓട്ടോ ക്രമീകരിച്ചു . ബസ്സില്‍ പ്രഭാത ഭക്ഷണം കരുതിയിരുന്നു . ബസ്സിനടുത്തുള്ള പാര്‍ക്കിലിരുന്നു ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു . മിച്ചം വന്നത് കൌതുകത്തോടെ ഞങ്ങള്‍ക്ക് ചുറ്റും കൂടിയ അയ്യപ്പന്മാരായ വിനോദ സഞ്ചാരികള്‍ക്ക് നല്‍കി .
                       അവിടെ നിന്ന് നേരെ മൃഗശാല കാണാനായി പോയി .അവിടെ ലാലി ടീച്ചരിനോടൊപ്പം ബസ്സില്‍ തന്നെ ഇരിക്കാനായിരുന്നു ഞങ്ങളുടെ പരിപാടി . പക്ഷെ അശോകന്‍ സാറും ഗ്ളെന്‍ സാറും ബാഹുലേയന്‍ സാറും സെല്‍വന്‍ സാറും കൂടി പറഞ്ഞു " നമ്മള്‍ ഇത്രയും പേരില്ലേ ... വേണ്ടി വന്നാല്‍ കുറച്ചു ദൂരം നമുക്ക് അരുണിനെ എടുക്കാം അവനും കൂടെ കൂടട്ടെ .." അവരുടെ ആവേശത്തില്‍ ഞാനും ചേര്‍ന്നു . അവരോടൊപ്പം സൂ കാണാനായി തിരിച്ചു . അവരുടെ കയ്യില്‍ തൂങ്ങിയുള്ള യാത്ര ... ടിക്കറ്റ് കൌണ്ടറില്‍ എത്തി .....അവിടെയതാ ഒരു ചക്ര കസേര .....പിന്നെ എന്റെ യാത്ര ചക്ര കസേരയിലായി . എന്റെ ചക്രകസേര ഉന്തി നടക്കാന്‍ അധ്യാപകരും ചില കൂട്ടുകാരും കൂടി . അതിലിരുന്നു ഞാന്‍ ജീവിതത്തില്‍ ആദ്യമായി മൃഗശാല കണ്ടു . ഇതു ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചതെയില്ല...... 




ടി വി യില്‍ കാണുന്ന സിംഹത്തിന്റെ ഗര്‍ജ്ജനവും കടുവയുടെ  മുരള്‍ച്ചയും കുരങ്ങന്റെ വികൃതികളും വിവിധ പക്ഷികളും ഒക്കെ ഞാന്‍ നേരില്‍ കണ്ടു . എന്റെ കണ്ണുകളെ വിശ്വസിക്കാനെ കഴിഞ്ഞില്ല . മൃഗശാല വളപ്പിലുള്ള കളിയുപകരങ്ങളില്‍ കൂട്ടുകാര്‍ ഇളകി മറിയുന്നത് ഞാന്‍ മരത്തിന്റെ തണലില്‍ നോക്കിയിരുന്നു 




.കൃത്യം ഒരു മണിക്ക് തന്നെ ഉച്ച ഭക്ഷണം എത്തി . ഞങ്ങള്‍   വട്ടത്തില്‍ ഇരുന്നു ഭക്ഷണം കഴിച്ചു . 
                        അടുത്ത് പാവ മ്യുസിയം കാണാനായി ഞങ്ങള്‍ പോയി . നിരവധി പാവകള്‍ നിരത്തി വച്ചിരിക്കുന്നു . പടികള്‍ കയറാനും നടക്കാനും കൂട്ടിനു ടീച്ചര്‍മാരെത്തി ....അമ്മ തൊട്ടിലും അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കൂട്ടുകാരെയും ഞാന്‍ കണ്ടു . നല്ല വൃത്തിയുള്ള ചുറ്റുപാടില്‍ കഴിയുന്ന ആ കൂട്ടുകാരെ കണ്ടപ്പോള്‍ എന്റെ വേദന ഞാന്‍ മറന്നു . എന്നെ സഹായിക്കാന്‍ അച്ഛനും അമ്മയും അടക്കം എത്ര പേര്‍ .... തിരിച്ചിറങ്ങി നേരെ ശംഖുംമുഖത്തേയ്ക്ക് ...... വിമാനങ്ങള്‍ പക്ഷികളെ പോലെ നിലത്ത് ഇറങ്ങുന്നതും ചിറകു വീശി ഉയര്‍ന്നു പൊങ്ങുന്നതും ഞങ്ങള്‍ കണ്ടു . വിമാനതാവളത്തില്‍ ചുവന്ന ലൈറ്റുകള്‍ നിര നിരയായി തെളിയുന്നത് ഭംഗിയുള്ള കാഴ്ചയായി .... കടപ്പുറത്ത് അല്പസമയം നിന്നു . അവിടെ നിന്നും ചായയും നെയ്യപ്പവും കഴിച്ചു . അച്ഛന്‍ തന്ന പൈസ കൊണ്ട് ചില കളിപ്പാട്ടങ്ങള്‍ ഞാന്‍ വാങ്ങി . പൈസ കൊണ്ട് വരാത്തവര്‍ക്ക് ഐഡ ടീച്ചര്‍ കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കി . ബസ്സില്‍ തിരിച്ചു കയറുമ്പോഴും കളിപ്പാട്ട വില്പനക്കാര്‍ ഞങ്ങളെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു .





                         അവിടെ നിന്നും അവസാന സ്ഥലമായ കോവളത്ത് ഞങ്ങളെത്തി . നല്ല തിരക്ക്......കടല്‍ക്കരയില്‍ ഞങ്ങള്‍ക്കിരിക്കാന്‍ കസേരകള്‍ തീരദേശ ഗാര്‍ഡുകള്‍ വിട്ടു തന്നു . കസേരയിലിരുന്ന് തിരകളുടെ ആക്രമണങ്ങളും മറ്റു കൂട്ടുകാരുടെ കളികളും മറ്റും ഞാന്‍ കണ്ടിരുന്നു . 





സൂര്യന്‍ ചുവന്ന രൂപം പൂണ്ടു വെള്ളത്തിലേയ്ക്ക് അരിച്ചിരങ്ങുന്നത് കണ്ടു കൊണ്ട് കോവളത്തോട് ഞങ്ങള്‍ വിട ചൊല്ലി .....7 മണി കഴിഞ്ഞപ്പോള്‍ ഉച്ചക്കടയിലെത്തി . അച്ഛന്‍ അവിടെ കാത്തു നില്പുണ്ടായിരുന്നു . മധുരിക്കുന്ന ഓര്‍മ്മകളുമായി ഞാന്‍ പടിയിറങ്ങി ..... എന്നെ ഈ വിനോദ യാത്രയ്ക്ക് ഒപ്പം കൂട്ടാന്‍ ധൈര്യം കാണിച്ച ടീച്ചര്‍മാരെ ഞാന്‍ ഒരിക്കലും മറക്കില്ല .....നന്ദി 


പ്രിയമുള്ളവരേ .....


                               ഇതു പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഒരു കൂട്ടുകാരന്റെ അനുഭവത്തിന്റെ നേര്‍ സാക്ഷ്യമാണ് ......വര്‍ഷയും അരുണും ഒക്കെ നിങ്ങളോട് ആവശ്യപ്പെടുന്നത് ഈ പരിഗണനയാണ് .ഇവര്‍ക്ക് വേണ്ടി സമൂഹ മനസാക്ഷി ഉണര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തന പരിപാടികള്‍ ബാലരാമപുരം ബി ആര്‍ സി ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു . വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ , സഹവാസ ക്യാമ്പുകള്‍ , ചികിത്സാ സഹായങ്ങള്‍ തുടങ്ങിയവ ...പഠനത്തില്‍ ഇവര്‍ക്ക് സഹായം എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഞങ്ങള്‍ ......നിങ്ങള്‍ ഓരോരുത്തരും പൂര്‍ണ മനസ്സോടെ ഞങ്ങളോടൊപ്പം പങ്കു ചേരൂ.........


    ഓര്‍ക്കുക .......ഇത്തരം കൂട്ടുകാര്‍ക്ക് വേണ്ടത് സഹതാപമല്ല......അംഗീകാരമാണ് ..........



1 അഭിപ്രായം: